23:1
സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു.
23:2
തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരായ,
23:3
അനാവശ്യകാര്യത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരുമായ,
23:4
സകാത്ത് നിര്‍വഹിക്കുന്നവരുമായ.
23:5
തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍.
23:6
തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല.
23:7
എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍.
23:8
തങ്ങളുടെ അനാമത്തുകളും കരാറുകളും പാലിക്കുന്നവരും,
23:9
തങ്ങളുടെ നമസ്കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ ( ആ വിശ്വാസികള്‍. )
23:10
അവര്‍ തന്നെയാകുന്നു അനന്തരാവകാശികള്‍.
23:11
അതായത് ഉന്നതമായ സ്വര്‍ഗം അനന്തരാവകാശമായി നേടുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും.
23:12
തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു.
23:13
പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു.
23:14
പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.
23:15
പിന്നീട് തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു.
23:16
പിന്നീട് ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്.
23:17
തീര്‍ച്ചയായും നിങ്ങള്‍ക്ക് മീതെ നാം ഏഴുപഥങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സൃഷ്ടിയെപ്പറ്റി നാം അശ്രദ്ധനായിരുന്നിട്ടില്ല.
23:18
ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു.
23:19
അങ്ങനെ അത് ( വെള്ളം ) കൊണ്ട് നാം നിങ്ങള്‍ക്ക് ഈന്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. . അവയില്‍ നിങ്ങള്‍ക്ക് ധാരാളം പഴങ്ങളുണ്ട്. അവയില്‍ നിന്ന് നിങ്ങള്‍ തിന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.
23:20
സീനാപര്‍വ്വതത്തില്‍ മുളച്ചു വരുന്ന ഒരു മരവും ( നാം സൃഷ്ടിച്ചു തന്നിരിക്കുന്നു. ) എണ്ണയും, ഭക്ഷണം കഴിക്കുന്നവര്‍ക്ക് കറിയും അത് ഉല്‍പാദിപ്പിക്കുന്നു.
23:21
തീര്‍ച്ചയായും നിങ്ങള്‍ക്ക് കന്നുകാലികളില്‍ ഒരു ഗുണപാഠമുണ്ട്. അവയുടെ ഉദരങ്ങളിലുള്ളതില്‍ നിന്ന് നിങ്ങള്‍ക്ക് നാം കുടിക്കാന്‍ തരുന്നു. നിങ്ങള്‍ക്ക് അവയില്‍ ധാരാളം പ്രയോജനങ്ങളുണ്ട്. അവയില്‍ നിന്ന് ( മാംസം ) നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.
23:22
അവയുടെ പുറത്തും കപ്പലുകളിലും നിങ്ങള്‍ വഹിക്കപ്പെടുകയും ചെയ്യുന്നു.
23:23
നൂഹിനെ നാം അദ്ദേഹത്തിന്‍റെ ജനതയിലേക്ക് ദൂതനായി അയക്കുകയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
23:24
അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളേക്കാളുപരിയായി അവന്‍ മഹത്വം നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ ( ദൂതന്‍മാരായി ) മലക്കുകളെ തന്നെ ഇറക്കുമായിരുന്നു. ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ക്കിടയില്‍ ഇങ്ങനെയൊന്ന് ഞങ്ങള്‍ കേട്ടിട്ടില്ല.
23:25
ഇവന്‍ ഭ്രാന്ത് ബാധിച്ച ഒരു മനുഷ്യന്‍ മാത്രമാകുന്നു. അതിനാല്‍ കുറച്ചുകാലം വരെ ഇവന്‍റെ കാര്യത്തില്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍.
23:26
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഇവരെന്നെ നിഷേധിച്ചു തള്ളിയിരിക്കയാല്‍ നീ എന്നെ സഹായിക്കേണമേ.
23:27
അപ്പോള്‍ നാം അദ്ദേഹത്തിന് ഇപ്രകാരം ബോധനം നല്‍കി: നമ്മുടെ മേല്‍നോട്ടത്തിലും, നമ്മുടെ നിര്‍ദേശമനുസരിച്ചും നീ കപ്പല്‍ നിര്‍മിച്ചു കൊള്ളുക. അങ്ങനെ നമ്മുടെ കല്‍പന വരുകയും, അടുപ്പില്‍ നിന്ന് ഉറവ് പൊട്ടുകയും ചെയ്താല്‍ എല്ലാ വസ്തുക്കളില്‍ നിന്നും രണ്ട് ഇണകളെയും, നിന്‍റെ കുടുംബത്തെയും നീ അതില്‍ കയറ്റികൊള്ളുക. അവരുടെ കൂട്ടത്തില്‍ ആര്‍ക്കെതിരില്‍ ( ശിക്ഷയുടെ ) വചനം മുന്‍കൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട് സംസാരിച്ചു പോകരുത്. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടുന്നതാണ്.
23:28
അങ്ങനെ നീയും നിന്‍റെ കൂടെയുള്ളവരും കപ്പലില്‍ കയറിക്കഴിഞ്ഞാല്‍ നീ പറയുക: അക്രമകാരികളില്‍ നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി.
23:29
എന്‍റെ രക്ഷിതാവേ, അനുഗൃഹീതമായ ഒരു താവളത്തില്‍ നീ എന്നെ ഇറക്കിത്തരേണമേ. നീയാണല്ലോ ഇറക്കിത്തരുന്നവരില്‍ ഏറ്റവും ഉത്തമന്‍ എന്നും പറയുക.
23:30
തീര്‍ച്ചയായും അതില്‍ ( പ്രളയത്തില്‍ ) പല ദൃഷ്ടാന്തങ്ങളുമുണ്ട്. തീര്‍ച്ചയായും നാം പരീക്ഷണം നടത്തുന്നവന്‍ തന്നെയാകുന്നു.
23:31
പിന്നീട് അവര്‍ക്ക് ശേഷം നാം മറ്റൊരു തലമുറയെ വളര്‍ത്തിയെടുത്തു.
23:32
അപ്പോള്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ അവരിലേക്ക് നാം അയച്ചു. ( അദ്ദേഹം പറഞ്ഞു: ) നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക് അവനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
23:33
അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരും, പരലോകത്തെ കണ്ടുമുട്ടുന്നതിനെ നിഷേധിച്ചു കളഞ്ഞവരും, ഐഹികജീവിതത്തില്‍ നാം സുഖാഡംബരങ്ങള്‍ നല്‍കിയവരുമായ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങള്‍ തിന്നുന്ന തരത്തിലുള്ളത് തന്നെയാണ് അവന്‍ തിന്നുന്നത്. നിങ്ങള്‍ കുടിക്കുന്ന തരത്തിലുള്ളത് തന്നെയാണ് അവനും കുടിക്കുന്നത്.
23:34
നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളപ്പോള്‍ നഷ്ടക്കാര്‍ തന്നെയാകുന്നു.
23:35
നിങ്ങള്‍ മരിക്കുകയും, മണ്ണും അസ്ഥിശകലങ്ങളുമായിത്തീരുകയും ചെയ്താല്‍ നിങ്ങള്‍ ( വീണ്ടും ജീവനോടെ ) പുറത്ത് കൊണ്ടു വരപ്പെടും എന്നാണോ അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നത്?
23:36
നിങ്ങള്‍ക്ക് നല്‍കപ്പെടുന്ന ആ വാഗ്ദാനം എത്രയെത്ര വിദൂരം!
23:37
ജീവിതമെന്നത് നമ്മുടെ ഈ ഐഹികജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജനിക്കുന്നു. നാം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല തന്നെ.
23:38
ഇവന്‍ അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച ഒരു പുരുഷന്‍ മാത്രമാകുന്നു. ഞങ്ങള്‍ അവനെ വിശ്വസിക്കുന്നവരേ അല്ല.
23:39
അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, ഇവര്‍ എന്നെ നിഷേധിച്ചു തള്ളിയിരിക്കയാല്‍ നീ എന്നെ സഹായിക്കേണമേ.
23:40
അവന്‍ ( അല്ലാഹു ) പറഞ്ഞു: അടുത്തു തന്നെ അവര്‍ ഖേദിക്കുന്നവരായിത്തീരും.
23:41
അങ്ങനെ ഒരു കഠോര ശബ്ദം യഥാര്‍ത്ഥമായും അവരെ പിടികൂടി. എന്നിട്ട് നാം അവരെ വെറും ചവറാക്കിക്കളഞ്ഞു. അപ്പോള്‍ അക്രമികളായ ജനങ്ങള്‍ക്ക് നാശം!
23:42
പിന്നെ അവര്‍ക്ക് ശേഷം വേറെ തലമുറകളെ നാം വളര്‍ത്തിയെടുത്തു.
23:43
ഒരു സമുദായവും അതിന്‍റെ അവധി വിട്ട് മുന്നോട്ട് പോകുകയോ പിന്നോട്ട് പോകുകയോ ഇല്ല.
23:44
പിന്നെ നാം നമ്മുടെ ദൂതന്‍മാരെ തുടരെത്തുടരെ അയച്ചു കൊണ്ടിരുന്നു. ഓരോ സമുദായത്തിന്‍റെ അടുക്കലും അവരിലേക്കുള്ള ദൂതന്‍ ചെല്ലുമ്പോഴൊക്കെ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവരെ ഒന്നിനുപുറകെ മറ്റൊന്നായി നാം നശിപ്പിച്ചു. അവരെ നാം സംസാരവിഷയമാക്കിത്തീര്‍ക്കുകയും ചെയ്തു. ആകയാല്‍ വിശ്വസിക്കാത്ത ജനങ്ങള്‍ക്ക് നാശം!
23:45
പിന്നീട് മൂസായെയും അദ്ദേഹത്തിന്‍റെ സഹോദരന്‍ ഹാറൂനെയും നമ്മുടെ ദൃഷ്ടാന്തങ്ങളോടും, വ്യക്തമായ പ്രമാണത്തോടും കൂടി നാം അയക്കുകയുണ്ടായി.
23:46
ഫിര്‍ഔന്‍റെയും, അവന്‍റെ പ്രമാണിസംഘത്തിന്‍റെയും അടുത്തേക്ക്. അപ്പോള്‍ അവര്‍ അഹംഭാവം നടിക്കുകയാണ് ചെയ്തത്. അവര്‍ പൊങ്ങച്ചക്കാരായ ഒരു ജനതയായിരുന്നു.
23:47
അതിനാല്‍ അവര്‍ പറഞ്ഞു: നമ്മളെപ്പോലെയുള്ള രണ്ടുമനുഷ്യന്‍മാരെ നാം വിശ്വസിക്കുകയോ? അവരുടെ ജനതയാകട്ടെ നമുക്ക് കീഴ്‌വണക്കം ചെയ്യുന്നവരാണ് താനും.
23:48
അങ്ങനെ അവരെ രണ്ടുപേരെയും അവര്‍ നിഷേധിച്ചു തള്ളിക്കളഞ്ഞു. തന്നിമിത്തം അവര്‍ നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായിത്തീര്‍ന്നു.
23:49
അവര്‍ ( ജനങ്ങള്‍ ) സന്‍മാര്‍ഗം കണ്ടെത്തുന്നതിന് വേണ്ടി മൂസായ്ക്ക് നാം വേദഗ്രന്ഥം നല്‍കുകയുണ്ടായി.
23:50
മര്‍യമിന്‍റെ പുത്രനെയും അവന്‍റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു. നിവാസയോഗ്യമായതും ഒരു നീരുറവുള്ളതുമായ ഒരു ഉയര്‍ന്ന പ്രദേശത്ത് അവര്‍ ഇരുവര്‍ക്കും നാം അഭയം നല്‍കുകയും ചെയ്തു.
23:51
ഹേ; ദൂതന്‍മാരേ, വിശിഷ്ടവസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുവിന്‍. തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു.
23:52
തീര്‍ച്ചയായും ഇതാണ് നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാനാണ് നിങ്ങളുടെ രക്ഷിതാവ്. അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ചു ജീവിക്കുവിന്‍.
23:53
എന്നാല്‍ അവര്‍ ( ജനങ്ങള്‍ ) കക്ഷികളായിപിരിഞ്ഞു കൊണ്ട് തങ്ങളുടെ കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയാണുണ്ടായത്. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതു കൊണ്ട് സംതൃപ്തി അടയുന്നവരാകുന്നു.
23:54
( നബിയേ, ) അതിനാല്‍ ഒരു സമയം വരെ അവരെ അവരുടെ വഴികേടിലായിക്കൊണ്ട് വിട്ടേക്കുക.
23:55
അവര്‍ വിചാരിക്കുന്നുണ്ടോ; സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ സഹായിച്ചു കൊണ്ടിരിക്കുന്നത്
23:56
നാം അവര്‍ക്ക് നന്‍മകള്‍ നല്‍കാന്‍ ധൃതി കാണിക്കുന്നതാണെന്ന് ? അവര്‍ ( യാഥാര്‍ത്ഥ്യം ) ഗ്രഹിക്കുന്നില്ല.
23:57
തീര്‍ച്ചയായും തങ്ങളുടെ രക്ഷിതാവിനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവര്‍,
23:58
തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവരും,
23:59
തങ്ങളുടെ രക്ഷിതാവിനോട് പങ്കുചേര്‍ക്കാത്തവരും,
23:60
രക്ഷിതാവിങ്കലേക്ക് തങ്ങള്‍ മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവരും ആരോ
23:61
അവരത്രെ നന്‍മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും.
23:62
ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നാം ശാസിക്കുകയില്ല. സത്യം തുറന്നുപറയുന്ന ഒരു രേഖ നമ്മുടെ പക്കലുണ്ട്. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല.
23:63
പക്ഷെ, അവരുടെ ഹൃദയങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലാകുന്നു. അവര്‍ക്ക് അത് കൂടാതെയുള്ള ചില പ്രവൃത്തികളാണുള്ളത്. അവര്‍ അത് ചെയ്തുകൊണ്ടിരിക്കുകയാകുന്നു.
23:64
അങ്ങനെ അവരിലെ സുഖലോലുപന്‍മാരെ ശിക്ഷയിലൂടെ നാം പിടികൂടിയപ്പോള്‍ അവരതാ നിലവിളികൂട്ടുന്നു.
23:65
( നാം പറയും: ) നിങ്ങളിന്ന് നിലവിളി കൂട്ടേണ്ട. തീര്‍ച്ചയായും നിങ്ങള്‍ക്ക് നമ്മുടെ പക്കല്‍ നിന്ന് സഹായം നല്‍കപ്പെടുകയില്ല.
23:66
എന്‍റെ തെളിവുകള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിക്കപ്പെടാറുണ്ടായിരുന്നു. അപ്പോള്‍ നിങ്ങള്‍ പുറം തിരിഞ്ഞുപോകുകയായിരുന്നു.
23:67
പൊങ്ങച്ചം നടിച്ചുകൊണ്ട്, ഒരു രാക്കഥയെന്നോണം നിങ്ങള്‍ അതിനെപ്പറ്റി ( ഖുര്‍ആനെപ്പറ്റി ) അസംബന്ധങ്ങള്‍ പുലമ്പുകയായിരുന്നു.
23:68
ഈ വാക്കിനെ ( ഖുര്‍ആനിനെ ) പ്പറ്റി അവര്‍ ആലോചിച്ച് നോക്കിയിട്ടില്ലേ? അതല്ല, അവരുടെ പൂര്‍വ്വപിതാക്കള്‍ക്ക് വന്നിട്ടില്ലാത്ത ഒരു കാര്യമാണോ അവര്‍ക്ക് വന്നുകിട്ടിയിരിക്കുന്നത് ?
23:69
അതല്ല അവരുടെ ദൂതനെ അവര്‍ക്ക് പരിചയമില്ലാഞ്ഞിട്ടാണോ അവര്‍ അദ്ദേഹത്തെ നിഷേധിക്കുന്നത് ?
23:70
അതല്ല, അദ്ദേഹത്തിന് ഭ്രാന്തുണ്ടെന്നാണോ അവര്‍ പറയുന്നത്? അല്ല, അദ്ദേഹം അവരുടെയടുക്കല്‍ സത്യവും കൊണ്ട് വന്നിരിക്കയാണ്. എന്നാല്‍ അവരില്‍ അധികപേരും സത്യത്തെ വെറുക്കുന്നവരത്രെ.
23:71
സത്യം അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിയിരുന്നെങ്കില്‍ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരുമെല്ലാം കുഴപ്പത്തിലാകുമായിരുന്നു. അല്ല, അവര്‍ക്കുള്ള ഉല്‍ബോധനവും കൊണ്ടാണ് നാം അവരുടെ അടുത്ത് ചെന്നിരിക്കുന്നത്. എന്നിട്ട് അവര്‍ തങ്ങള്‍ക്കുള്ള ഉല്‍ബോധനത്തില്‍ നിന്ന് തിരിഞ്ഞുകളയുകയാകുന്നു.
23:72
അതല്ല, നീ അവരോട് വല്ല പ്രതിഫലവും ചോദിക്കുന്നുണ്ടോ? എന്നാല്‍ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രതിഫലമാകുന്നു ഏറ്റവും ഉത്തമമായിട്ടുള്ളത്. അവന്‍ ഉപജീവനം നല്‍കുന്നവരുടെ കൂട്ടത്തില്‍ ഉത്തമനാകുന്നു.
23:73
തീര്‍ച്ചയായും നീ അവരെ നേരായ പാതയിലേക്കാകുന്നു ക്ഷണിക്കുന്നത്.
23:74
പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ ആ പാതയില്‍ നിന്ന് തെറ്റിപ്പോകുന്നവരാകുന്നു.
23:75
നാം അവരോട് കരുണ കാണിക്കുകയും, അവരിലുള്ള കഷ്ടത നീക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവര്‍ തങ്ങളുടെ ധിക്കാരത്തില്‍ വിഹരിക്കുന്ന അവസ്ഥയില്‍ തന്നെ ശഠിച്ചുനില്‍ക്കുമായിരുന്നു.
23:76
നാം അവരെ ശിക്ഷയുമായി പിടികൂടുകയുണ്ടായി. എന്നിട്ടവര്‍ തങ്ങളുടെ രക്ഷിതാവിന് കീഴൊതുങ്ങിയില്ല. അവര്‍ താഴ്മ കാണിക്കുന്നുമില്ല.
23:77
അങ്ങനെ നാം അവരുടെ നേരെ കഠിനശിക്ഷയുടെ ഒരു കവാടമങ്ങ് തുറന്നാല്‍ അവരതാ അതില്‍ നൈരാശ്യം പൂണ്ടവരായിക്കഴിയുന്നു.
23:78
അവനാണ് നിങ്ങള്‍ക്ക് കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിതന്നിട്ടുള്ളവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളു.
23:79
അവനാകുന്നു ഭൂമിയില്‍ നിങ്ങളെ സൃഷ്ടിച്ചു വ്യാപിപ്പിച്ചവന്‍. അവന്‍റെ അടുക്കലേക്കാകുന്നു നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതും.
23:80
അവന്‍ തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍. രാപകലുകളുടെ വ്യത്യാസവും അവന്‍റെ നിയന്ത്രണത്തില്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?
23:81
അല്ല, പൂര്‍വ്വികന്‍മാര്‍ പറഞ്ഞതു പോലെ ഇവരും പറഞ്ഞിരിക്കുകയാണ്.
23:82
അവര്‍ പറഞ്ഞു: ഞങ്ങള്‍ മരിച്ചു മണ്ണും അസ്ഥിശകലങ്ങളും ആയിക്കഴിഞ്ഞാല്‍ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?
23:83
ഞങ്ങള്‍ക്കും, മുമ്പ് ഞങ്ങളുടെ പിതാക്കള്‍ക്കും ഈ വാഗ്ദാനം നല്‍കപ്പെട്ടിരുന്നു. ഇത് പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു.
23:84
( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. )
23:85
അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നില്ലേ?
23:86
നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്‍റെ രക്ഷിതാവും ആരാകുന്നു?
23:87
അവര്‍ പറയും: അല്ലാഹുവിന്നാകുന്നു ( രക്ഷാകര്‍ത്തൃത്വം ). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
23:88
നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി ( എവിടെ നിന്നും ) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. )
23:89
അവര്‍ പറയും: ( അതെല്ലാം ) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്?
23:90
അല്ല. നാം അവരുടെ അടുത്ത് സത്യവും കൊണ്ട് ചെന്നിരിക്കുകയാണ്. അവരാകട്ടെ വ്യാജവാദികള്‍ തന്നെയാകുന്നു.
23:91
അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍!
23:92
അവന്‍ അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു. അതിനാല്‍ അവന്‍ അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അതീതനായിരിക്കുന്നു.
23:93
( നബിയേ, ) പറയുക: എന്‍റെ രക്ഷിതാവേ, ഇവര്‍ക്ക് താക്കീത് നല്‍കപ്പെടുന്ന ശിക്ഷ നീ എനിക്ക് കാണുമാറാക്കുകയാണെങ്കില്‍,
23:94
എന്‍റെ രക്ഷിതാവേ, നീ എന്നെ അക്രമികളായ ജനതയുടെ കൂട്ടത്തില്‍ പെടുത്തരുതേ.
23:95
നാം അവര്‍ക്ക് താക്കീത് നല്‍കുന്ന ശിക്ഷ നിനക്ക് കാണിച്ചുതരുവാന്‍ തീര്‍ച്ചയായും നാം കഴിവുള്ളവന്‍ തന്നെയാകുന്നു.
23:96
ഏറ്റവും നല്ലതേതോ അതുകൊണ്ട് നീ തിന്‍മയെ തടുത്തു കൊള്ളുക. അവര്‍ പറഞ്ഞുണ്ടാക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു.
23:97
നീ പറയുക: എന്‍റെ രക്ഷിതാവേ, പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷതേടുന്നു.
23:98
അവര്‍ ( പിശാചുക്കള്‍ ) എന്‍റെ അടുത്ത് സന്നിഹിതരാകുന്നതില്‍ നിന്നും എന്‍റെ രക്ഷിതാവേ, ഞാന്‍ നിന്നോട് രക്ഷതേടുന്നു.
23:99
അങ്ങനെ അവരില്‍ ഒരാള്‍ക്ക് മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും: എന്‍റെ രക്ഷിതാവേ, എന്നെ ( ജീവിതത്തിലേക്ക് ) തിരിച്ചയക്കേണമേ
23:100
ഞാന്‍ ഉപേക്ഷ വരുത്തിയിട്ടുള്ള കാര്യത്തില്‍ എനിക്ക് നല്ല നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയത്തക്കവിധം. ഒരിക്കലുമില്ല! അതൊരു വെറും വാക്കാണ്. അതവന്‍ പറഞ്ഞു കൊണ്ടിരിക്കും. അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ ഒരു മറയുണ്ടായിരിക്കുന്നതാണ്.
23:101
എന്നിട്ട് കാഹളത്തില്‍ ഊതപ്പെട്ടാല്‍ അന്ന് അവര്‍ക്കിടയില്‍ കുടുംബബന്ധങ്ങളൊന്നുമുണ്ടായിരിക്കുകയില്ല. അവര്‍ അന്യോന്യം അന്വേഷിക്കുകയുമില്ല.
23:102
അപ്പോള്‍ ആരുടെ ( സല്‍കര്‍മ്മങ്ങളുടെ ) തൂക്കങ്ങള്‍ ഘനമുള്ളതായോ അവര്‍ തന്നെയാണ് വിജയികള്‍.
23:103
ആരുടെ ( സല്‍കര്‍മ്മങ്ങളുടെ ) തൂക്കങ്ങള്‍ ലഘുവായിപ്പോയോ അവരാണ് ആത്മനഷ്ടം പറ്റിയവര്‍, നരകത്തില്‍ നിത്യവാസികള്‍.
23:104
നരകാഗ്നി അവരുടെ മുഖങ്ങള്‍ കരിച്ചു കളയും. അവരതില്‍ പല്ലിളിച്ചവരായിരിക്കും.
23:105
അവരോട് പറയപ്പെടും: ) എന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതികേള്‍പിക്കപ്പെട്ടിരുന്നില്ലേ? അപ്പോള്‍ നിങ്ങള്‍ അവയെ നിഷേധിച്ചു തള്ളുകയായിരുന്നുവല്ലോ.
23:106
അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ നിര്‍ഭാഗ്യം ഞങ്ങളെ അതിജയിച്ചു കളഞ്ഞു. ഞങ്ങള്‍ വഴിപിഴച്ച ഒരു ജനവിഭാഗമായിപ്പോയി.
23:107
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ ഇതില്‍ നിന്ന് പുറത്തു കൊണ്ട് വരേണമേ. ഇനി ഞങ്ങള്‍ ( ദുര്‍മാര്‍ഗത്തിലേക്ക് തന്നെ ) മടങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമികള്‍ തന്നെയായിരിക്കും.
23:108
അവന്‍ ( അല്ലാഹു ) പറയും: നിങ്ങള്‍ അവിടെത്തന്നെ നിന്ദ്യരായിക്കഴിയുക. നിങ്ങള്‍ എന്നോട് മിണ്ടിപ്പോകരുത്.
23:109
തീര്‍ച്ചയായും എന്‍റെ ദാസന്‍മാരില്‍ ഒരു വിഭാഗം ഇപ്രകാരം പറയാറുണ്ടായിരുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഉത്തമനാണല്ലോ.
23:110
അപ്പോള്‍ നിങ്ങള്‍ അവരെ പരിഹാസപാത്രമാക്കുകയാണ് ചെയ്തത്. അങ്ങനെ നിങ്ങള്‍ക്ക് എന്നെപ്പറ്റിയുള്ള ഓര്‍മ മറന്നുപോകാന്‍ അവര്‍ ഒരു കാരണമായിത്തീര്‍ന്നു. നിങ്ങള്‍ അവരെ പുച്ഛിച്ചു ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
23:111
അവര്‍ ക്ഷമിച്ചതു കൊണ്ട് ഇന്നിതാ ഞാനവര്‍ക്ക് പ്രതിഫലം നല്‍കിയിരിക്കുന്നു. അതെന്തെന്നാല്‍ അവര്‍ തന്നെയാകുന്നു ഭാഗ്യവാന്‍മാര്‍.
23:112
അവന്‍ ( അല്ലാഹു ) ചോദിക്കും: ഭൂമിയില്‍ നിങ്ങള്‍ താമസിച്ച കൊല്ലങ്ങളുടെ എണ്ണം എത്രയാകുന്നു?
23:113
അവര്‍ പറയും: ഞങ്ങള്‍ ഒരു ദിവസമോ, ഒരു ദിവസത്തിന്‍റെ അല്‍പഭാഗമോ താമസിച്ചിട്ടുണ്ടാകും. എണ്ണിത്തിട്ടപ്പെടുത്തിയവരോട് നീ ചോദിച്ചു നോക്കുക.
23:114
അവന്‍ പറയും: നിങ്ങള്‍ അല്‍പം മാത്രമേ താമസിച്ചിട്ടുള്ളൂ. നിങ്ങളത് മനസ്സിലാക്കുന്നവരായിരുന്നെങ്കില്‍( എത്ര നന്നായിരുന്നേനെ! )
23:115
അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ?
23:116
എന്നാല്‍ യഥാര്‍ത്ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. മഹത്തായ സിംഹാസനത്തിന്‍റെ നാഥനത്രെ അവന്‍.
23:117
വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ത്ഥിക്കുന്ന പക്ഷം- അതിന് അവന്‍റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ - അവന്‍റെ വിചാരണ അവന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.
23:118
( നബിയേ, ) പറയുക: എന്‍റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണികരില്‍ ഏറ്റവും ഉത്തമനാണല്ലോ.