al-Qiyamah (القِيَامَة)

C. Abdul Hameed & K. Parappur - C. Abdul Hameed & K. Parappur

Chapter 75 • 40 verses • Meccan

← Previous Chapter Next Chapter →
75:1 ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുകൊണ്ട്‌ ഞാനിതാ സത്യം ചെയ്യുന്നു.
75:2 കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്തു പറയുന്നു.
75:3 മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്‍റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്‌?
75:4 അതെ, നാം അവന്‍റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ.
75:5 പക്ഷെ ( എന്നിട്ടും ) മനുഷ്യന്‍ അവന്‍റെ ഭാവി ജീവിതത്തില്‍ തോന്നിവാസം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.
75:6 എപ്പോഴാണ്‌ ഈ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍ എന്നവന്‍ ചോദിക്കുന്നു.
75:7 എന്നാല്‍ കണ്ണ്‌ അഞ്ചിപ്പോകുകയും
75:8 ചന്ദ്രന്ന്‌ ഗ്രഹണം ബാധിക്കുകയും
75:9 സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്താല്‍!
75:10 അന്നേ ദിവസം മനുഷ്യന്‍ പറയും; എവിടെയാണ്‌ ഓടിരക്ഷപ്പെടാനുള്ളതെന്ന്‌.
75:11 ഇല്ല. യാതൊരു രക്ഷയുമില്ല.
75:12 നിന്‍റെ രക്ഷിതാവിങ്കലേക്കാണ്‌ അന്നേ ദിവസം ചെന്നുകൂടല്‍.
75:13 അന്നേ ദിവസം മനുഷ്യന്‍ മുന്‍കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന്‌ വിവരമറിയിക്കപ്പെടും.
75:14 തന്നെയുമല്ല. മനുഷ്യന്‍ തനിക്കെതിരില്‍ തന്നെ ഒരു തെളിവായിരിക്കും.
75:15 അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.
75:16 നീ അത്‌ ( ഖുര്‍ആന്‍ ) ധൃതിപ്പെട്ട്‌ ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട്‌ നിന്‍റെ നാവ്‌ ചലിപ്പിക്കേണ്ട.
75:17 തീര്‍ച്ചയായും അതിന്‍റെ ( ഖുര്‍ആന്‍റെ ) സമാഹരണവും അത്‌ ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു.
75:18 അങ്ങനെ നാം അത്‌ ഓതിത്തന്നാല്‍ ആ ഓത്ത്‌ നീ പിന്തുടരുക.
75:19 പിന്നീട്‌ അത്‌ വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു.
75:20 അല്ല, നിങ്ങള്‍ ക്ഷണികമായ ഈ ജീവിതത്തെ ഇഷ്ടപ്പെടുന്നു.
75:21 പരലോകത്തെ നിങ്ങള്‍ വിട്ടേക്കുകയും ചെയ്യുന്നു.
75:22 ചില മുഖങ്ങള്‍ അന്ന്‌ പ്രസന്നതയുള്ളതും
75:23 അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക്‌ ദൃഷ്ടി തിരിച്ചവയുമായിരിക്കും.
75:24 ചില മുഖങ്ങള്‍ അന്നു കരുവാളിച്ചതായിരിക്കും.
75:25 ഏതോ അത്യാപത്ത്‌ അവയെ പിടികൂടാന്‍ പോകുകയാണ്‌ എന്ന്‌ അവര്‍ വിചാരിക്കും.
75:26 അല്ല, ( പ്രാണന്‍ ) തൊണ്ടക്കുഴിയില്‍ എത്തുകയും,
75:27 മന്ത്രിക്കാനാരുണ്ട്‌ എന്ന്‌ പറയപ്പെടുകയും,
75:28 അത്‌ ( തന്‍റെ ) വേര്‍പാടാണെന്ന്‌ അവന്‍ വിചാരിക്കുകയും,
75:29 കണങ്കാലും കണങ്കാലുമായി കൂടിപ്പിണയുകയും ചെയ്താല്‍,
75:30 അന്ന്‌ നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌.
75:31 എന്നാല്‍ അവന്‍ വിശ്വസിച്ചില്ല. അവന്‍ നമസ്കരിച്ചതുമില്ല.
75:32 പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.
75:33 എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട്‌ അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക്‌ പോയി
75:34 ( ശിക്ഷ ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ.
75:35 വീണ്ടും നിനക്കേറ്റവും അര്‍ഹമായത്‌ തന്നെ. നിനക്കേറ്റവും അര്‍ഹമായത്‌ തന്നെ
75:36 മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌!
75:37 അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ?
75:38 പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട്‌ അല്ലാഹു ( അവനെ ) സൃഷ്ടിച്ചു സംവിധാനിച്ചു.
75:39 അങ്ങനെ അതില്‍ നിന്ന്‌ ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി.
75:40 അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?