`Abasa (عَبَسَ)

C. Abdul Hameed & K. Parappur - C. Abdul Hameed & K. Parappur

Chapter 80 • 42 verses • Meccan

← Previous Chapter Next Chapter →
80:1 അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളഞ്ഞു.
80:2 അദ്ദേഹത്തിന്‍റെ ( നബിയുടെ ) അടുത്ത്‌ ആ അന്ധന്‍ വന്നതിനാല്‍.
80:3 ( നബിയേ, ) നിനക്ക്‌ എന്തറിയാം? അയാള്‍ ( അന്ധന്‍ ) ഒരു വേള പരിശുദ്ധി പ്രാപിച്ചേക്കാമല്ലോ?
80:4 അല്ലെങ്കില്‍ ഉപദേശം സ്വീകരിക്കുകയും, ആ ഉപദേശം അയാള്‍ക്ക്‌ പ്രയോജനപ്പെടുകയും ചെയ്തേക്കാമല്ലോ.
80:5 എന്നാല്‍ സ്വയം പര്യാപ്തത നടിച്ചവനാകട്ടെ
80:6 നീ അവന്‍റെ നേരെ ശ്രദ്ധതിരിക്കുന്നു.
80:7 അവന്‍ പരിശുദ്ധി പ്രാപിക്കാതിരിക്കുന്നതിനാല്‍ നിനക്കെന്താണ്‌ കുറ്റം?
80:8 എന്നാല്‍ നിന്‍റെ അടുക്കല്‍ ഓടിവന്നവനാകട്ടെ,
80:9 ( അല്ലാഹുവെ ) അവന്‍ ഭയപ്പെടുന്നവനായിക്കൊണ്ട്‌
80:10 അവന്‍റെ കാര്യത്തില്‍ നീ അശ്രദ്ധകാണിക്കുന്നു.
80:11 നിസ്സംശയം ഇത്‌ ( ഖുര്‍ആന്‍ ) ഒരു ഉല്‍ബോധനമാകുന്നു; തീര്‍ച്ച.
80:12 അതിനാല്‍ ആര്‍ ഉദ്ദേശിക്കുന്നുവോ അവനത്‌ ഓര്‍മിച്ച്‌ കൊള്ളട്ടെ.
80:13 ആദരണീയമായ ചില ഏടുകളിലാണത്‌.
80:14 ഔന്നത്യം നല്‍കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളില്‍)
80:15 ചില സന്ദേശവാഹകരുടെ കൈകളിലാണത്‌.
80:16 മാന്യന്‍മാരും പുണ്യവാന്‍മാരും ആയിട്ടുള്ളവരുടെ.
80:17 മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?
80:18 ഏതൊരു വസ്തുവില്‍ നിന്നാണ്‌ അല്ലാഹു അവനെ സൃഷ്ടിച്ചത്‌?
80:19 ഒരു ബീജത്തില്‍ നിന്ന്‌ അവനെ സൃഷ്ടിക്കുകയും, എന്നിട്ട്‌ അവനെ ( അവന്‍റെ കാര്യം ) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
80:20 പിന്നീട്‌ അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.
80:21 അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.
80:22 പിന്നീട്‌ അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.
80:23 നിസ്സംശയം, അവനോട്‌ അല്ലാഹു കല്‍പിച്ചത്‌ അവന്‍ നിര്‍വഹിച്ചില്ല.
80:24 എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച്‌ നോക്കട്ടെ.
80:25 നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.
80:26 പിന്നീട്‌ നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,
80:27 എന്നിട്ട്‌ അതില്‍ നാം ധാന്യം മുളപ്പിച്ചു.
80:28 മുന്തിരിയും പച്ചക്കറികളും
80:29 ഒലീവും ഈന്തപ്പനയും
80:30 ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.
80:31 പഴവര്‍ഗവും പുല്ലും.
80:32 നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.
80:33 എന്നാല്‍ ചെകിടടപ്പിക്കുന്ന ആ ശബ്ദം വന്നാല്‍.
80:34 അതായത്‌ മനുഷ്യന്‍ തന്‍റെ സഹോദരനെ വിട്ട്‌ ഓടിപ്പോകുന്ന ദിവസം.
80:35 തന്‍റെ മാതാവിനെയും പിതാവിനെയും.
80:36 തന്‍റെ ഭാര്യയെയും മക്കളെയും.
80:37 അവരില്‍പ്പെട്ട ഓരോ മനുഷ്യനും തനിക്ക്‌ മതിയാവുന്നത്ര (ചിന്താ) വിഷയം അന്ന്‌ ഉണ്ടായിരിക്കും.
80:38 അന്ന്‌ ചില മുഖങ്ങള്‍ പ്രസന്നതയുള്ളവയായിരിക്കും
80:39 ചിരിക്കുന്നവയും സന്തോഷം കൊള്ളുന്നവയും.
80:40 വെറെ ചില മുഖങ്ങളാകട്ടെ അന്ന്‌ പൊടി പുരണ്ടിരിക്കും.
80:41 അവയെ കൂരിരുട്ട്‌ മൂടിയിരിക്കും.
80:42 അക്കൂട്ടരാകുന്നു അവിശ്വാസികളും അധര്‍മ്മകാരികളുമായിട്ടുള്ളവര്‍.